2010 ഫിഫ ലോകകപ്പിന്റെ ആദ്യറൗണ്ട് മത്സരങ്ങൾ അവസാനിച്ചു.32 ഇൽ നിന്നും 16 ലേക്ക് ടീമുകൾ ചുരുങ്ങി.ഇനി വാശിയേറിയ പോരാട്ടങ്ങളാണ്.കാരണം വിരസമായ സമനിലകൾ ഇനി ഉണ്ടാവില്ല.എല്ലാ മത്സരങ്ങളിലും ഒരു ഫലം തീർച്ച.അങ്ങനെ പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി,ലൂസേഴ്സ് ഫൈനലുകളും ലോകചാമ്പ്യനെ നിർണ്ണയിക്കുന്ന 'ഗ്രാന്റ് ഫിനാലെ' യും കടന്നുവരുന്നു.ഇനിയുള്ള ഓരോ ദിവസങ്ങളിലൂടെ,ഓരോ മത്സരങ്ങളിലൂടെ നമ്മൾ കിരീടമണിയുന്ന രാജാക്കന്മാരിലേക്ക് പടിപടിയായി അടുക്കുന്നു.അതെ ആവേശകരമായ നോക്കൗട്ട് റൗണ്ടുകളിലേക്ക് ഫിഫ ലോകകപ്പ് കിതച്ച് കിതച്ച് എത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമാണ് പ്രീ ക്വാർട്ടർ ലൈനപ്പ്.അപ്രതീക്ഷിതമായ ഒരുപാട് അട്ടിമറികൾ നടന്ന ഗ്രൂപ്പ് മത്സരങ്ങൾക്കൊടുവിൽ വഴിതെറ്റിപോയ ഫ്രാൻസും,ഇറ്റലിയും ഇല്ലാത്ത അഞ്ച് ലാറ്റിനമേരിക്കൻ ടീമുകൾ ഇടം പിടിച്ച പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന 16 ടീമുകൾ.
യൂറോപ്പ്യന്മാർക്കിതെന്തുപറ്റി?ഹോളണ്ടിനൊഴികെ മറ്റൊരു യൂറോപ്പ്യൻ ടീമിനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.ഒന്നാം ഗ്രൂപ്പ് തന്നെ നോക്കാം,കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ് ആയ ഫ്രാൻസ് താരതമ്യേന ദുർഭലരായ ദക്ഷിണാഫ്രിക്ക,മെക്സിക്കൊ,യുറഗ്വായ് എന്നിവരോടായിരുന്നു മത്സരങ്ങൾ.ആദ്യമത്സരത്തിൽ യുറഗ്വായുമായി സമനില.തുടർന്ന് മെക്സിക്കോയോട് തോറ്റ് ഏകദേശം പുറത്താകലിന്റെ വക്കോളമെത്തി.എങ്കിലും അവസാനഗ്രൂപ്പ് മത്സരത്തിൽ ജയിച്ചാൽ കയറിപ്പറ്റാം എന്ന അവസ്ഥ.ടീമിൽ നിലനിന്നിരുന്ന അടിപിടി കാരണം പുറത്തായ അനെൽക്ക,പരിശീലനത്തിനിറങ്ങാത്തതിനാൽ പുറത്തായ പാട്രിക് എവ്ര എന്നിവരില്ലാതെ കളത്തിലിറങ്ങിയ ഫ്രഞ്ച് ടീമിന് ബഫാന-ബഫാനയൊട് നാണം കെട്ട തോൽവ്വി.തുടർന്നു ലോകകപ്പിൽ നിന്നും പുറത്തേക്ക്.ലാറ്റിനമേരിക്കൻ ടീമായ യുറുഗ്വായ് നായകൻ ഫോർലാന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി.മെക്സിക്കോ ആണ് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ.ഫ്രാൻസിനെ ചങ്കൂറ്റത്തോടെ നേരിട്ട ഇവർ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചുകയറി.ടോട്ടൻഹാം മിഡ്ഫീൽഡർ ദൊസ് സാന്റൊസിന്റെ ചടുലനീക്കങ്ങളും,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സ്റ്റ്രൈക്കർ ഹെർണാണ്ടസിന്റെ ഗോളടിമികവുമാണ് ഇവരുടെ കരുത്ത്. ഗ്രൂപ്പ് ബിയിലും യൂറോപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.മുൻ യൂറൊ ചാമ്പ്യന്മാർ ഗ്രീസ്. കളി അന്നു തന്നെ മറന്ന ഗ്രീസ് ദക്ഷിണകൊറിയയോടും,അർജ്ജന്റീനയോടും തോറ്റ് പുറത്തായി.ദുർബലരായ നൈജീരിയയോടായിരുന്നു ആശ്വാസജയം.ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും ആധികാരികമായി തന്നെ ജയിച്ച അർജ്ജന്റീന ചാമ്പ്യന്മാരായി.നൈജീരിയയെ ഒരു ഗോളിനു തോൽപ്പിച്ചപ്പോൾ ചന്തം കുറഞ്ഞെന്നാക്ഷേപിച്ചവർക്കു ചുട്ടമറുപടിയായി ഇവർ കൊറിയയെ 4-1 കശാപ്പ് ചെയ്തു.ഗോൺസാലോ ഹിഗ്വേയിൻ ഈ ലോകകപ്പിലെ ആദ്യഹാട്രിക്ക് സ്വന്തമാക്കി.എല്ലാ ഗോളുകളിലും മെസ്സി എന്ന മാന്ത്രികന്റെ ജാലവിദ്യകൾ ഉണ്ടായിരുന്നു.തുടർന്ന് ഗ്രീസിനെ 2-0 നു തകർത്ത് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി.കൊറിയൻ റിപ്പബ്ലിക്ക് ആണ് രണ്ടാം സ്ഥാനക്കാർ.പ്രീ ക്വാർട്ടറിൽ അർജ്ജന്റീന മെക്സിക്കോയെയും,കൊറിയ യുറുഗ്വായിയേയും നേരിടും.
രണ്ട് യൂറോപ്പ്യൻ രാജ്യങ്ങളണിനിരന്ന ഗ്രൂപ്പായിരുന്നു സി.കൂടെ യു.എസ്.എ യും ആഫ്രിക്കൻ രാജ്യമായ അൾജീരിയയും.യൂറോപ്പിൽ ഏറ്റവും നിലവാരമുള്ളതും ,പണം വാരുന്നതുമായ ക്ലബ്ബ് ഫുട്ബോൾ അരങ്ങേറുന്ന രാജ്യമായ ഇംഗ്ലണ്ടാണ് അതിലൊന്ന്.ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ഇംഗ്ലീഷ് ടീമിന്റെ പ്രകടനം തികച്ചും നിരാശാജനകമായിരുന്നു.ആദ്യ മത്സരത്തിൽ യു.എസ്.എ യോട് സമനില.ഗോളി റോബെർട്ട് ഗ്രീനിന്റെ പിഴവ് ആയിരുന്നു കാരണം.ജെറാർഡിന്റെ ഗോളിൽ മുൻപിലെത്തിയ ഇംഗ്ലണ്ട് വിജയം സ്വപ്നം കണ്ട് മുന്നേറുമ്പോൾ ഡെമ്പ്സി എന്ന യു.എസ് കളിക്കാരൻ ഉയിർത്ത ഒട്ടും മാരകമല്ലാത്ത ഒരു ഷോട്ട് പിടിക്കുന്നതിൽ ഗോളി റോബർട്ട് ഗ്രീൻ വരുത്തിയ പിഴവ് ഗോളായി മാറുകയായിരുന്നു.പിന്നീടുള്ള മത്സരങ്ങളിൽ ജയിംസ് എന്ന വെറ്ററൻ ഗോളിയെ വച്ചാണ് ഇംഗ്ലണ്ട് കളിച്ചത്.അൾജീരിയയോടും സമനിലവഴങ്ങിയ ഇംഗ്ലണ്ട് തികച്ചും വിരസമായ ഒരു ഗോളിനു സ്ലോവാനിയയോടു ജയിച്ചുകയറുകയായിരുന്നു.ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് എന്നുറച്ച സന്ദർഭത്തിൽ അതെ സമയം നടന്ന മറ്റൊരു മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അമേരിക്ക ലൊസ് ആഞ്ചലസ് ഗാലക്സി താരം ഡൊണോവാന്റെ തകർപ്പൻ ഗോളിൽ അൾജീരിയയോടു ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി.പിന്നിൽ ഇംഗ്ലണ്ടും.ഡി ഗ്രൂപ്പിലും ഇംഗ്ലണ്ട് നേരിട്ട അതെ പ്രശ്നം തന്നെ ജർമ്മനിക്കും അഭിമുഖീകരിക്കേണ്ടി വന്നു.അവസാന മത്സരത്തിലെ വിജയം.കരുത്തരായ ഘാനയെ 1-0 നു തോൽപ്പിച്ച് പരിക്കുകളില്ലാതെ ഒന്നം സ്ഥാനക്കാരായി തന്നെ ജർമ്മനി പ്രീ ക്വാർട്ടറിൽ.പിന്നാലെ ആഫ്രിക്കൻ കരുത്തുമായി ഘാനയും.ആദ്യമത്സരം 4-0 ഓസീസിനെ ജയിച്ച ജർമ്മനിയെയല്ല പിന്നീട് സെർബിയയോട് കണ്ടത്.1-0 നു ജർമ്മനിയെ അട്ടിമറിച്ച സെർബിയ വിലപ്പെട്ട മൂന്നു പോയന്റ് സ്വന്തമാക്കിയെങ്കിലും നേരത്തെ ഘാനയോടും പിന്നീട് ആസ്ര്ട്ടേലിയയോടും(2-1) തോറ്റ് പുറത്തായി.ആസ്ര്ട്ടേലിയയുടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല.മൂന്ന് കളികളിൽ രണ്ടെണ്ണം തോറ്റ് പുറത്ത്.പ്രീ ക്വാർട്ടറിൽ ജർമ്മനി ഇംഗ്ലണ്ടിനെയും ഘാന അമേരിക്കയെയും നേരിടും.
യൂറോപ്പിനു ആശ്വസിക്കാൻ വക നൽകുന്നത് ഇ ഗ്രൂപ്പ് മാത്രമാണ്.എല്ലാ മത്സരങ്ങളും ജയിച്ച് കയറിയ നെതർലാന്റ് സ് പ്രീ ക്വാർട്ടറിൽ കടന്നു.എഷ്യക്ക് അഭിമാനിക്കാവുന്ന പ്രകടനത്തിലൂടെ ജപ്പാൻ ഈ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവസാന 16 ൽ കടന്നു.1-0 നു കാമറൂണിനെയും,3-1 നു ഡെന്മാർക്കിനെയും തകർത്താണ് ജപ്പാന്റെ രണ്ടാം റൗണ്ട് പ്രവേശനം.ലോകകപ്പിലെ ഏറ്റവും വികാരപരമായ വിടവാങ്ങൽ നടന്ന ഗ്രൂപ്പാണ് എഫ്.അസ്സൂറികൾ എന്നറിയപ്പെടുന്ന ഇറ്റലി സ്ലോവാക്യയോട് 2-3 നു തോറ്റ് പുറത്താവുകയായിരുന്നു.ആദ്യ രണ്ടു മത്സരങ്ങളിലെ സമനിലക്കളി ഇവർക്ക് വിനയായി.സ്ലൊവാക്യയെ 2-0 തകർത്ത പരാഗ്വയ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.സ്ലോവാക്യയാണ് രണ്ടാം സ്ഥാനക്കാർ.രണ്ടാം റൗണ്ടിൽ പരാഗ്വയ് ജപ്പാനോടും സ്ലോവാക്യ ഹോളണ്ടിനോടും മാറ്റുരക്കും.
മരണഗ്രൂപ്പായ ജി യിൽ 2 കളികൾ ജയിച്ച് ബ്രസീൽ ചാമ്പ്യന്മാരായി.പോർച്ചുഗലിനോട് സമനിലവഴങ്ങിയ ദുംഗയുടെ കുട്ടികൾ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നു വ്യക്തം.ഐവറി കോസ്റ്റിനോടും ബ്രസീലിനോടും ഗോൾ രഹിതസമനിലവഴങ്ങിയ പോർച്ചുഗൽ നോർത്ത് കൊറിയയെ 7-0 പിച്ചിചീന്തിയതിന്റെ ബലത്തിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.ബ്രസീലിനോട് 3-1 നു തോറ്റ ഐവറി നോർത്ത് കൊറിയയെ 3-0 നു തോൽപ്പിചെങ്കിലും ഗോൾ വ്യത്യാസം കുറഞ്ഞത് വിനയായി.ഗ്രൂപ്പ് എച്ചിൽ പന്തയക്കുതിരകളായ സ്പയിൻ തോൽക്കുന്നതും കണ്ടാണ് ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങിയത്.സ്വിറ്റ് സർലണ്ടിന്റെ വക 1-0 ന്റെ അട്ടിമറി.ഹോണ്ടുറാസിനെയും,സ്വിറ്റ് സർലന്റിനേയും 1-0 തോൽപ്പിച്ച് ചിലി രണ്ടാം റൗണ്ടിൽ നേരത്തെ കയറിക്കൂടി.വിയ്യയുടെ ഡബിളിൽ 2-0 നു ഹോണ്ടുറാസിനെ തകർത്ത് തിരിച്ചുവന്ന സ്പാനിഷ് ടീം നിർണ്ണായകമത്സരത്തിൽ ചിലിയെ 2-1 തൊൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി.പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ആണ് സ്പയിനിന്റെ എതിരാളികൾ.ചിലിക്ക് ബ്രസീലും.
ഇനി പ്രീ ക്വാർട്ടർ മത്സരങ്ങൾ.യൂറോപ്പ്യൻ ടീമുകൾ പരസ്പരം കൊമ്പുകോർക്കുന്ന രണ്ടു മത്സരങ്ങൾ,ആര് അതിജീവിക്കുമെന്ന് കണ്ടറിയാം.ഇനി അവർക്ക് നേരിടേണ്ടത് ലാറ്റിനമേരിക്കയോടാണ്.പോരാട്ടങ്ങൾ പൊടിപാറുമെന്നുറപ്പ്.വിധികൾ ഇപ്പോഴും പ്രവചനാതീതം.അതു തന്നെയല്ലെ ഫുട്ബോളിനെ ജനകീയമാക്കിതീർക്കുന്നത്?ഈയൊരാവെശമല്ലെ ലോകകപ്പ് ജ്വരം പടർത്തുന്നതും.ഇവിടെ ജബുലാനി വിവാദങ്ങൾക്കും,വുവുസേല നിരോധനത്തിനും സ്ഥാനമില്ല.ഫുട്ബോൾ,ഫുട്ബോൾ മാത്രം...!!
What abt Africa, all teams excepet Khana are are out now ?
ReplyDeleteഎന്താകുമെന്ന് കണ്ടറിയണം
ReplyDelete@ yash യൂറോപ്പിനെ എന്നും ലോകകപ്പിന്റെ മുൻപന്തിയിൽ നിർത്താറുണ്ട്.ലോകകപ്പിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നതും യൂറോപ്പിൽ നിന്നാണ്.ആഫ്രിക്കൻ ടീമുകളിൽ നൈജീരിയ,അൾജീരിയ എന്നീ ടീമുകൾ ഒഴികെ ബാക്കി എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ച്ചവച്ചു.ഉദാഹരണത്തിന് ഫ്രാൻസിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക,ഘാന,പോർച്ചുഗലിനെ തളച്ച ഐവറി കോസ്റ്റ് എന്നിവർ. ഗ്രൂപ്പിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും കാമറൂണും നല്ല പ്രകടനമാണ് നടത്തിയത് എന്നു പറയാം.അതിനാൽ ഈ ചോദ്യത്തിനു പ്രസക്തി ഇല്ല.
ReplyDelete@Sree അതെ..എന്തായാലും ഞാൻ അർജ്ജന്റീനയുടെ ഭാഗത്താണ്.ശ്രീയേട്ടനോ?